Wednesday, July 3, 2013

എന്‍റെ മോനയ്ക്ക് ii




                                             എന്‍റെ മോനയ്ക്ക്  ii

                                                                 പദ് മനാഭന്‍ തിക്കോടി 


നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്ന 
മൊഴിമുത്തുകള്‍ കൊണ്ട് 
ഞാനൊരു മാലകോര്‍ക്കും 
നീ നല്‍കിയ അനുഭൂതികളുടെ 
നാരുകള്‍ കൊണ്ട് നെയ്ത ചരടില്‍.

നീയെനിയ്ക്കെഴുതിയ കുറിമാനങ്ങളില്‍
ഭംഗിയുള്ള കൈപ്പടയ്ക്കുള്ളില്‍ 
ചിറകടിയ്ക്കുന്ന, നിന്‍റെ നിശ്വാസങ്ങളും 
നെടുവീര്‍പ്പുകളും 
ശീതീകരിച്ച് 
ഞാനൊരു മഞ്ഞുമല തീര്‍ക്കും 
നീയെനിയ്ക്കു സമ്മാനിച്ച
ചില്ലുകൂടാരത്തിനു മുകളില്‍.

ഒരു ശലഭമായ് പറക്കണമെനിയ്ക്ക്
നീയൊരു പുഷ്പമായ് വിരിഞ്ഞു നില്‍ക്കും 
മലര്‍ വാടിയിലേയ്ക്ക്-
നുകരണം എനിയ്ക്ക് 
ആ സുഗന്ധവാഹിനിയിലെ 
നറുതേന്‍.

Thursday, June 20, 2013

എന്റെ തിക്കോടി ( മൂന്ന് )



എന്റെ തിക്കോടി ( മൂന്ന് )

പദ്മനാഭൻ തിക്കോടി 

  1989 സപ്തംബർ 23 ന് മാതൃഭൂമിയിൽ ഒരു പരസ്യം കാണുമ്പോഴാണ് എന്റെ നാട്ടിലെ - അതെ, തിക്കോടിയന്റെയും  ബി.എം. ഗഫൂറിന്റെയും നാടായ എന്റെ തിക്കോടിയിലെ, എന്റെ വീട്ടിനടുത്തുള്ള, എന്റെ വീടുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലെ കൊല്ലന്റെ കണ്ടിയിലെ കൊച്ചു കാർടൂണിസ്റ്റ് സംസ്ഥാനമൊട്ടുക്കും അറിയപ്പെടാൻ പോകുന്നു എന്നറിയുന്നത്....അതെ, ഇന്നത്തെ പ്രശസ്ത cartoonist ഗോപികൃഷ്ണന്റെ ഒരു കാർടൂണ്‍ പരമ്പര ഗൃഹലക്ഷ്മി മാസികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നതിന്റെ പരസ്യമായിരുന്നു അത് - സമാജം സരോജം. സാക്ഷാൽ എം ടി പത്രാധിപരായിരുന്ന സമയമായിരുന്നു അത് എന്നത്, എന്റെ സന്തോഷം ഇരട്ടിപ്പിച്ചു.  


  തിക്കോടി പോലെയുള്ള ഒരു ഗ്രാമത്തിലെ പഴയ ഒരു കൂട്ടുകുടുംബത്തിൽ ജനിച്ചു വളർന്ന ചെറിയ ഒരു കുട്ടി എപ്പോഴും വരച്ചുകൊണ്ടിരിക്കുന്നത് വീട്ടുകാർ ശ്രദ്ധിയ്ക്കുമല്ലോ..പ്രത്യേകിച്ചും വരയ്ക്കുന്നത് വീടിന്റെ കോലായിലും മുറ്റത്തെ പൂഴിയിലുമാവുമ്പോൾ. "വരച്ചു മുറ്റം വൃത്തികേടാക്കല്ലേടാ" എന്ന് വഴക്ക് പറയുമായിരുന്നു, വീട്ടിലുണ്ടായിരുന്ന ഒരമ്മാവൻ. എന്നാൽ അവധിക്കാലത്ത്‌ വീട്ടിലെത്താറുള്ള മറ്റൊരമ്മാവൻ അവന് ആർ കെ ലക്ഷ്മണിനെ പറ്റിയൊക്കെ പറഞ്ഞു പരിചയപ്പെടുത്തി.ഈ അമ്മാവൻ അവനെ ആദ്യമായി 'കാർടൂണിസ്റ്റ്' എന്ന് വിളിച്ചു..... അവന് അഞ്ചു വയസ്സുള്ളപ്പോൾ വീട്ടിലേയ്ക്ക് എഴുതിയ ഒരു കത്തിൽ 'നമ്മുടെ കാർടൂണിസ്റ്റ് ഗോപികൃഷ്ണൻ എന്ത് പറയുന്നു?' എന്ന് ചോദിച്ചു.  ഈ അഞ്ചുവയസ്സുകാരന്റെ കോലായിലും മുറ്റത്തും നോട്ട്ബുക്കിലുമായി ചിതറിക്കിടന്ന  ആദ്യകാലസൃഷ്ടികള്‍ വെളിച്ചം കണ്ടുവോ എന്നറിയില്ല. എന്നാൽ സ്കൂൾ പഠനകാലത്ത് തന്നെ  ഗോപിയുടെ കാര്‍ട്ടൂണ്‍ കളരിയും രൂപപ്പെട്ടു... യുവജനോത്സവത്തില്‍, കവി കൂടിയായ ഹെഡ്മാസ്റ്റര്‍ മൂടാടി ദാമോദരന്‍ മാഷെത്തന്നെ വരച്ച് കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഒന്നാമനായി.


   കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജിൽ കണക്കുമായി നല്ല ബന്ധമില്ലാത്ത ഗോപി ചേർന്നത്‌ ഫോർത്ത് ഗ്രൂപ്പിനാണ്... സജീവ ശ്രദ്ധ കവിതയെഴുത്തിലും കാർടൂണിലും വിദ്യാർത്ഥി രാഷ്ട്രീയത്തിലുമൊക്കെയായതിനു വേറെ കാരണം തേടേണ്ടല്ലോ. ആയിടെ വരച്ചു കളഞ്ഞ ഒരു കാര്‍ട്ടൂണ്‍, വീട് അടിച്ചുവാരുമ്പോൾ ഗോപിയുടെ അമ്മയ്ക്ക് കിട്ടി. അമ്മ അത് അച്ഛനെ കാണിച്ചുകൊടുത്തു.ഇതാണ് തൻറെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വരാൻ കാരണമായത്‌ എന്ന് ഗോപി പറഞ്ഞിട്ടുണ്ട്. ഡിഗ്രി രണ്ടാം വർഷമായപ്പോഴാണ് ഇത്. വരയാണ് തനിയ്ക്ക് ചേർന്ന പണി എന്ന് ഗോപിയ്ക്കും വീട്ടുകാർക്കും അപ്പോഴേയ്ക്കും തോന്നിത്തുടങ്ങിയിരുന്നു. യോഗം പോലെ വരട്ടെ എന്ന നിലപാടിലായി, എല്ലാവരും.

     മലയാളിയ്ക്ക് ഇന്ന് ഒരു ദിനചര്യയായി മാറിക്കഴിഞ്ഞ 'കാകദൃഷ്ടി' പിറവിയെടുക്കുന്നതിനു മുമ്പ് ചന്ദ്രികയിലും കേരളകൗമുദിയിലും കാലിക്കറ്റ് ടൈംസിലും ജനയുഗത്തിലുമൊക്കെ വരച്ചിട്ടുണ്ട്. തന്റെ ഉള്ളില്‍ ഒരു നര്‍മബോധമുണ്ടെങ്കില്‍ അത് ജനിതകമാണെന്നു ഗോപീകൃഷ്ണന്‍ വിശ്വസിക്കുന്നു. 

 കേരളകൗമുദി തിരുവനന്തപുരം യൂണിറ്റില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു ആദ്യം. ഇപ്പോള്‍ മാതൃഭൂമിയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്. നിരവധി പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്..തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെയും കേരള സർക്കാരിന്റെയും Art & Cultural Movement of India യുടെയും ഉൾപ്പെടെ. 

   മുഖം നോക്കാതെയുള്ള നിശിതമായ വിമര്‍ശനവും തെളിമയുള്ള നര്‍മബോധവും  ഗോപീകൃഷ്ണനെ മറ്റു മലയാള പത്രങ്ങളിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റുകളിൽ നിന്നും വേറിട്ടുനിർത്തുന്നു എന്നെനിയ്ക്ക് തോന്നാറുണ്ട്. ഇന്ന് കേരളത്തിലുള്ളവരിൽ ഏറ്റവും ജനകീയനായ കാർട്ടൂണിസ്റ്റ് എന്ന് ഞാൻ ഗോപിയെ വിളിയ്ക്കും. വരിയ്ക്ക് ചേർന്ന വരയും, വരയ്ക്കു ചേർന്ന വരിയും - ഗോപികൃഷ്ണന്റെ സൃഷ്ടികളെ ഇങ്ങനെ വിശേഷിപ്പിയ്ക്കാനാണ് എനിയ്ക്കിഷ്ടം.  

    സമകാലികത ഗോപിയുടെ കാര്‍ട്ടൂണുകളില്‍ ഏറെ തെളിഞ്ഞു കാണാം. സിനിമയും പാട്ടും സാഹിത്യവും നന്നായി ഉപയോഗിക്കുന്നുമുണ്ട്. സിനിമാപ്പേരും പുതിയ സിനിമാപ്പാട്ടുമൊക്കെ അതില്‍ സുലഭം. ഏതു വിഷയമെടുത്താലും ഗോപീകൃഷ്ണന്‍ പുലര്‍ത്തുന്ന രാഷ്ട്രീയബോധവും നര്‍മബോധവും ഔന്നത്യം പുലർത്തുന്നതു തന്നെ. കാകദൃഷ്ടിയിലൂടെയും സണ്‍‌ഡേ സ്ട്രോക്സിലൂടെയും ഈ തിക്കോടിക്കാരൻ പ്രകടിപ്പിയ്ക്കുന്നത് അനന്യമായ ചില കഴിവുകൾ- വ്യത്യസ്ത വിഷ്വലുകളില്‍നിന്ന് സമാനരൂപങ്ങളും അര്‍ഥങ്ങളും ഉണ്ടാക്കൽ, പലരും പച്ചയായി വരച്ചു മോശമാക്കിയ ആശയങ്ങളെ കുറിച്ചുള്ള വേറിട്ട ചിന്തകൾ, ചിരിയ്ക്കാനും ചിന്തിയ്ക്കാനും
പ്രേരിപ്പിയ്ക്കുന്ന നിരവധി concept കൾ ഒളിപ്പിച്ചു വെയ്ക്കുന്ന സര്‍ഗപരതയുടെ മാജിക് എന്ന് വിശേഷിപ്പിയ്ക്കാവുന്ന കരവിരുത്.  

    മനസ്സിലെന്നും നിറഞ്ഞു നിൽക്കുന്ന ഒട്ടേറെ കാർട്ടൂണുകൾ ഉണ്ട് -  തിലകന് സിനിമയില്‍ അഭിനയിക്കുന്നതിനു വിലക്കു പ്രഖ്യാപിച്ച 'അമ്മ'യിലെ താരങ്ങളെല്ലാം തിലകന്‍ മരിച്ചതറിഞ്ഞ് കെട്ടിപ്പിടിച്ചു വിലപിക്കുന്നതും, ഉയരെ ആകാശങ്ങളില്‍നിന്ന് തിലകന്റെ ആത്മാവ് അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെപ്പോലെ 'ഉവ്വ, ഉവ്വ' എന്നു പരിഹസിക്കുന്നതുമായ ചിത്രം,  'ഡോട്ട് കോം വാര്‍ഡ്.'  വി.എസ്സിന്റെ യോഗാ പോസുകളിലൂടെ എ.ഡി.ബി. എന്നെഴുതിയ കാർട്ടൂണ്‍, 'മുളയിലേ നുള്ളിക്കളഞ്ഞപ്പോള്‍... കുരുവിള' എന്ന കാര്‍ട്ടൂണ്‍......... ഹൈക്കോടതിച്ചിത്രത്തില്‍നിന്നു കര്‍ദിനാള്‍ തൊപ്പി ഉണ്ടായതും ടി വിയിലെ ലോകകപ്പ് ഫുട്‌ബോള്‍ ലോഗോയില്‍നിന്ന് ക്ലോസറ്റ് ഉണ്ടാവുന്നതും ആരെയാണ് രസിപ്പിയ്ക്കാത്തത്?

    ഗോപികൃഷ്ണന്റെ മുന്നൂറിലേറെ കാർടൂണുകൾ സമാഹരിച്ച് മാതൃഭൂമി ഒരു ഗ്രന്ഥം പുറത്തിറക്കിറക്കിയിട്ടുണ്ടിപ്പോൾ - നിരവധി കഥാപാത്രങ്ങളുടെയും അതിലേറെ ചിന്താഗംഭീരനര്‍മങ്ങളുടെയും ഒരു മേളനം ..മറിച്ചു നോക്കി കഴിയുമ്പോൾ ഒരു ശ്രീനിവാസൻ സിനിമ കാണുമ്പോഴുള്ള സുഖം പ്രദാനം ചെയ്യുന്ന ഒരു പുസ്തകം.
    രാഷ്ട്രീയപ്രശ്നങ്ങളുടെ തടവറയിൽ നിന്നും  നമ്മുടെ പത്ര കാര്‍ട്ടൂണിനെ പുതിയൊരു സരണിയിലേയ്ക്ക് നയിച്ചവരിൽ പ്രധാനിയായ ഈ തിക്കോടിക്കാരന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു, ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.
---------------------------------------

Sunday, June 16, 2013

എന്റെ വായനാനുഭവങ്ങൾ (ഒന്ന്)



എന്റെ വായനാനുഭവങ്ങൾ (ഒന്ന്)

പദ്മനാഭൻ തിക്കോടി 

സൂര്യ കൃഷ്ണമൂര്‍ത്തിയെ ഞാൻ ആദ്യം അറിയുന്നത് ലൈറ്റ് & സൗണ്ട് ഷോ മലയാളിക്ക് പരിചയപ്പെടുത്തിയ,നിരവധി കലാകാരന്മാര്‍ക്ക് വേദി നല്‍കിയ, സ്വജീവിതം തന്നെ കലയ്ക്കു വേണ്ടി മാറ്റി വച്ച ഒരു വലിയ മനുഷ്യന്‍ എന്ന നിലയിലാണ്.വിശദമായി അറിയുന്നത്, ആ കലാജീവിതം അദ്ദേഹത്തിന് നല്‍കിയ വിഭിന്നങ്ങളായ അനുഭവങ്ങൾ ഏതാനും കുറിപ്പുകളിലൂടെ വായന ശീലമാക്കിയവർക്ക് ഒരു ശ്രേഷ്ഠമായ ഒരനുഭൂതി സമ്മാനിച്ചു കൊണ്ട് കലാ കൌമുദി വാരികയിലൂടെ പുറത്തുവന്ന ‘മുറിവുകള്‍’ വായിച്ചു തുടങ്ങിയത് മുതലും.

വാരികകൾ കിട്ടിയാൽ ഉടനെ വായിക്കുക എന്നത് - പ്രത്യേകിച്ച് നോവലുകളും തുടർച്ചയായി പ്രസിദ്ധീകരിയ്ക്കുന്ന മറ്റിനങ്ങളും - ഒരു ശീലമല്ലാതിരുന്ന എനിയ്ക്ക് ആ പതിവ് മാറ്റേണ്ടിവന്നു, ഈ വായന മുതൽ.

മുറിവുകൾ ജീവിതത്തിൽ ഏറ്റു വാങ്ങാത്തവർ ഉണ്ടാവില്ല; വലിപ്പത്തിനും കാഠിന്യത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.എന്നാൽ സൂര്യ കൃഷ്ണമൂര്‍ത്തിയ്ക്കുണ്ടായ മുറിവുകളോർത്താൽ എനിയ്ക്ക് ലഭിച്ചത് പോറലുകൾ മാത്രം.

കൃഷ്ണമൂര്‍ത്തിയുടെ ഈ കുറിപ്പുകളിലൊക്കെ തന്നെ ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന നിരവധി സത്യങ്ങളുണ്ട്; നാടകീയ മുഹൂർത്തങ്ങൾ ഉണ്ട്; കണ്ണ് നനയിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ട്... എന്നെ ഏറെ സ്പർശിച്ച ഒരു കുറിപ്പായിരുന്നു 'അച്ഛന്റെ മരണം'

അച്ഛൻ മരിച്ചു കിടക്കുന്നു. മൂർത്തിയുടെ കയ്യിൽ അമർത്തി പിടിച്ചിരിക്കുന്നു. ജീവച്ഛവം പോലെ ഇരിയ്ക്കുകയാണ് അമ്മ - കരയുന്നില്ല, അനങ്ങുന്നു പോലുമില്ല.അദ്ദേഹം അമ്മയെ നോക്കി പറഞ്ഞു: അച്ഛൻ പോയി, വേദനയൊന്നും അനുഭവിയ്ക്കാതെയല്ലേ പോയത്?വിഷമിയ്ക്കരുത്. ഭാഗ്യമായി കരുതണം.

കേട്ട ഭാവമില്ല. ഒരു പക്ഷെ അദ്ദേഹം അടുത്ത് ചെന്നാൽ അമ്മ കരഞ്ഞേക്കാം. തന്റെ കൈയിൽ മുറുകെ പിടിച്ച അച്ഛന്റെ കൈകൾ മാറ്റി എഴുന്നേറ്റു പോകാൻ വയ്യാത്ത അവസ്ഥ.

അമ്മ കരഞ്ഞില്ലെങ്കിൽ മറ്റൊരു മരണം കൂടി കാണേണ്ടി വരുമോ എന്ന
ഭീതി. ... ബന്ധുവായ ഏതെങ്കിലും സ്ത്രീയെ വിളിച്ചു കൊണ്ടുവരാൻ കൂടി നിന്നിരുന്ന സഹപ്രവർത്തകരിൽ ഒരാളോട് പറഞ്ഞു, എങ്ങനെയും അമ്മയെ കരയിക്കണം.

പാഞ്ഞെത്തിയ സ്ത്രീ "എത്രയോ നാളായി കാത്തിരുന്നു ചെയ്യുന്ന പ്രവൃത്തി പോലെ, മറ്റെല്ലാം ഇതിനു ശേഷം എന്ന പോലെ, ഒരു വലിയ മോഹത്തിന്റെ സാക്ഷാത്കാരം പോലെ അമ്മയുടെ അടുത്തേയ്ക്ക് ചെന്ന് അമ്മയുടെ നെറ്റിയിലെ പൊട്ട് മായ്ച്ചു കളഞ്ഞു... എന്നിട്ടും മതി വരാതെ നെറ്റിയിൽ ബാക്കിയുള്ള കുങ്കുമവും തുടച്ചെടുത്തു.
അമ്മ ഒന്നും മിണ്ടുന്നില്ല. ഒരേ ഇരുപ്പ്. അച്ഛൻ മരിച്ചിട്ട് മിനുട്ടുകളെ ആയുള്ളൂ. എന്നിരുന്നാലും വിധവ എന്ന മുദ്ര കുത്താനാണ്‌ ധൃതി ..."

ഒരു പുരുഷനായിരുന്നു വന്നിരുന്നതെങ്കിൽ ഈ ക്രൂരത അമ്മയോട് കാട്ടുമായിരുന്നില്ല എന്ന് വിശ്വസിയ്ക്കുന്ന അദ്ദേഹം ഈ കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു:

സ്ത്രീയുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീയാണെന്ന തിരിച്ചറിവുണ്ടായ നിമിഷമായിരുന്നു, അത്.

മനുഷ്യമനസ്സാക്ഷിയ്ക്കേറ്റ മുറിവുകൾ തന്നെയാവുന്നു, ഇതിലെ എല്ലാ കുറിപ്പുകളും. മുറിവുകളുടെ ആഘാതത്തോടൊപ്പം കൗതുകമാർന്ന ഒരു വായനാനുഭവത്തിന്റെ ആഹ്ലാദവും ഈ കുറിപ്പുകൾ നമുക്കേകുന്നു.

---------------

Friday, June 7, 2013

ചിറകടി

ചിറകടി 

ശിരസ്സിനുള്ളിലായ് ചിറകടി, യത്
പുറത്തിറങ്ങുവാൻ വഴി തിരയുന്ന,
കഥകളും കഥാബീജങ്ങളും കൊത്തി-
പ്പറക്കാനോങ്ങുന്നോരരിപ്പിറാവിന്റെ
വ്യഥയോ, യെന്നിലെ വരണ്ട ചേതനാ 
മണൽപ്പുറം കണ്ടു മനം മടുത്തൊരാ 
നിശാചരിയുടെ ഹസിയ്ക്കുമാമുഖം 
മറയ്ക്കുവാനുള്ള തല കുടയലോ?

പദ്മനാഭൻ തിക്കോടി 

Friday, May 31, 2013

എന്റെ തിക്കോടി (2)


എന്റെ തിക്കോടി (2)


തിക്കോടിയോടുള്ള എന്റെ സ്നേഹം ലേശം അന്ധമാണെന്ന് എന്റെ ചില കൂട്ടുകാർ പറയുന്നു.
ആണോ?
എനിയ്ക്ക് അതത്ര ബോദ്ധ്യമായിട്ടില്ല...
തിക്കോടിയോടുള്ള ഈ സ്നേഹം കൊണ്ടാകാം തിക്കോടിയ്ക്ക് എന്തെങ്കിലും ചെറിയ സഹായം ചെയ്തവർ പോലും എനിയ്ക്ക് ആരാദ്ധ്യർ ....ഒപ്പം തിക്കോടിയിൽ നിന്നും പ്രശസ്തർ ആയവരും .....
തന്റെ ജീവിതസുഖങ്ങളേക്കാൾ തന്റെ പ്രസ്ഥാനത്തിന്റെ വളർച്ചയും തന്റെ സഹജീവികളുടെ ഉയർച്ചയും ആണ് മുഖ്യം എന്ന് കരുതിയിരുന്ന, 1979 മുതൽ 1984 വരെ തിക്കോടി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കുഞ്ഞമ്മദ് മാസ്റ്റർ എന്ന കെ എം കോമത്ത് എനിയ്ക്ക് ആരാദ്ധ്യൻ ആയതും അതുകൊണ്ട്‌ തന്നെ....
സമ്പന്നതയ്ക്കോ യാഥാസ്ഥിതികത്വത്തിനോ ഒട്ടും കുറവില്ലാതിരുന്ന ഒരു കുടുംബത്തിൽ ജനനം...
ചെറുപ്പം മുതൽ രാഷ്ട്രീയത്തിൽ സജീവം....
രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രസംഗവേദികളിൽ സജീവ സാന്നിദ്ധ്യം ....
നല്ലൊരു സഹകാരി....
അദ്ധ്യാപക-കർഷക പ്രസ്ഥാനങ്ങളിൽ ജില്ലാ നേതൃത്വം ....
പെരുമാളപുരം സൌഹൃദവേദിയുടെ പ്രതാപകാലത്തെ ഗഹന സാഹിത്യ ചർച്ചകളിൽ നിറ സാന്നിദ്ധ്യം ...
അടുത്ത് ഇടപെട്ടവർക്കൊക്കെ നല്ല സ്മരണകൾ മാത്രം ....
നിരവധി കലാ കായിക മേളകളുടെ സംഘാടകൻ ...
മനസ്സിലും വചസ്സിലും നർമ്മം ....
നാടക കലാ പ്രതിഭ.....
പോരാളി....നേതാവ് ....
അദ്ധ്യാപക സംഘടനയിൽ കൂടെ പ്രവർത്തിയ്ക്കാൻ എനിയ്ക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട് ....
ഇന്നും എന്നും സ്മരണയിൽ തിളങ്ങി നിൽക്കും കോമത്ത് ......

പദ്മനാഭൻ തിക്കോടി

പി. കുഞ്ഞിരാമന്‍ നായര്‍ : കവിതയ്ക്കു മാത്രമായി ഒരു ജന്മം.




മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്ന,
ആധുനികകാല കവികളില്‍ അടിമുടി കവി എന്ന് പരക്കെ വിവക്ഷിക്കപ്പെട്ടിരുന്ന, പി. കുഞ്ഞിരാമന്‍ നായര്‍ കാല യവനികയ്ക്കുള്ളിൽ മറഞ്ഞിട്ട്  മുപ്പത്തി അഞ്ചു വർഷം തികഞ്ഞു .
പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ കവിയുണ്ടാവില്ല. തനി കേരളീയ കവിയായ പി കഥകളിയെപ്പറ്റി, അരങ്ങിനെപ്പറ്റി, ഉത്സവങ്ങളെപ്പറ്റി, ഭക്തിയെപ്പറ്റി, ഓണത്തെപ്പറ്റി, പനകളെപ്പറ്റി, പൂക്കളെപ്പറ്റി, ഏറെയെഴുതി- പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കി-ജീവിതവും കവിതയും ഉത്സവമാക്കി-
സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം..
കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്ടെ അജാനൂർ ഗ്രാമത്തിലെ ഒരു കർഷകകുടുംബമായ അടിയോടി വീട്ടിൽ ജനിച്ച കുഞ്ഞിരാമൻ നായർ നീലേശ്വരം, പട്ടാമ്പി സംസ്കൃത കോളേജ് , തഞ്ചാവൂർ സംസ്കൃത പാഠശാല എന്നിവിടങ്ങളിലായി സംസ്കൃതപഠനം നടത്തി, ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പതിനാലാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങി. ആദ്യകവിത 'പ്രകൃതിഗീതം'.
പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. 'നവജീവന്‍' എന്നൊരു പത്രം കുറേനാള്‍ നടത്തിയിരുന്നു.പത്രമാപ്പീസിലിരുന്നും തീവണ്ടിയിലിരുന്നുമൊക്കെ പിന്നീട്ക്ലാസിക്കുകളായ കവിതകള്‍ രചിച്ചിട്ടുണ്ട്, പി.

1949-ല്‍ 'ഭക്തകവി'പ്പട്ടം. 1963-ല്‍ 'സാഹിത്യനിപുണ' ബിരുദം. 1968-ല്‍ 'താമരത്തോണി'ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 1959-ല്‍ 'കളിയച്ഛ'ന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. (ഇതിന് മദ്രാസ് സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്)
17 നാടകങ്ങള്‍, 6 കഥകള്‍, 5 ഗദ്യകവിതകള്‍, 5 ജീവചരിത്രങ്ങള്‍, 35 കവിതാസമാഹാരങ്ങള്‍, 5 ഖണ്ഡകാവ്യങ്ങള്‍, 3 ബാലസാഹിത്യകൃതികള്‍ പുറമേ ഒട്ടേറെ ചെറുപുസ്തകങ്ങള്‍ എന്നിവ പി യുടെതായി പ്രകാശിതമായിട്ടുണ്ട്.

പ്രധാന കവിതാസമാഹാരങ്ങള്‍
വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, ഓണസദ്യ, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, വസന്തോത്സവം, ചിലമ്പൊലി, രഥോത്സവം (2 ഭാഗങ്ങള്‍), തൃക്കാക്കരയ്ക്കു പോം പാതയേതോ....

ആത്മകഥകള്‍
കവിയുടെ കാല്പാടുകള്‍, നിത്യകന്യകയെത്തേടി, എന്നെത്തിരയുന്ന ഞാന്‍.

കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ ഈ മഹാകവി തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം അന്തരിച്ചു.
സ്മരിയ്ക്കുന്നു, ആ പ്രതിഭാധനനെ, ആദരവോടെ ....

പദ്മനാഭൻ തിക്കോടി

പുകഞ്ഞ (പുകയുന്ന ) കൊള്ളി പുറത്ത്

പുകഞ്ഞ (പുകയുന്ന ) കൊള്ളി പുറത്ത് 

മുടിയന്മാരായ മക്കളെ കരുതി പണ്ട് കാരണവന്മാർ പറയാറുണ്ടായിരുന്നു - പുകഞ്ഞ കൊള്ളി പുറത്ത്. ഇക്കാലത്ത് അത്തരം മുടിയന്മാരും കാരണവന്മാരും നിറഞ്ഞ തറവാടുകൾ കുറവ്-ന്യൂക്ലിയർ ഫേമിലി ആണല്ലോ എങ്ങും.

നമുക്ക് പക്ഷെ ഇനിയും ഇത് പറയാം.ഈ പുകയുന്ന കൊള്ളിയുടെ വഴി പുറത്തേക്കു തന്നെ. മുടിയന്മാരായ മക്കളോ മരുമക്കളോ അല്ല ഇവിടെ വിവക്ഷ... പുകയുന്ന സിഗരറ്റുകൾ.

വിശ്വസിയ്ക്കാൻ പ്രയാസം തോന്നും-പുകയില ജന്യ രോഗങ്ങളുടെ management നായി ഭാരത സർക്കാരിന് വർഷം തോറും ചെലവാക്കേണ്ടിവരുന്ന തുക, പുകയില ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന നികുതി, ഡ്യൂട്ടി ഇവയുടെ നാലിരട്ടിയിൽ ഏറെ വരും.പുകയില ഉപയോഗം എന്നാൽ പുകവലിയും വെറ്റില മുറുക്കും മാത്രമല്ല..പൊടിവലി, ഹാൻസ് ഇതൊക്കെ വരും.ഭാരതത്തിലെ പുകയില ഉപഭോക്താക്കളിൽ നാല്പ്പത് ശതമാനത്തിലേറെ പൊടി വലിക്കുന്നവരോ മുറുക്കുന്നവരോ ആണ്. WHO  പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒന്നര കോടിയോളം കുട്ടികൾ ബന്ധുക്കളുടെ ധൂമപാനം മൂലം പുക ശ്വസിയ്ക്കാൻ വിധിയ്ക്കപ്പെട്ടവരാണ്. smoking ലൂടെ ശരീരത്തിൽ എത്തുന്ന നാനൂറോളം രാസവസ്തുക്കളിൽ പാതിയും വിഷവസ്തുക്കളാണ്.ഇതിൽ 40 -ലേറെ ഘടകങ്ങൾ അർബുദരോഗം ഉണ്ടാക്കുന്നവയും..പക്ഷാഘാതം,ഹൃദയാഘാതം, അമിത രക്തസമ്മർദ്ദം ഇവയുണ്ടാക്കുന്ന വസ്തുക്കളും നിരവധി.

പുക വലിയ്ക്കുന്ന സ്ത്രീകളുടെ കുട്ടികളിൽ 'തൊട്ടിൽ മരണ' സാധ്യത കൂടുതലാണത്രേ.

നിരവധി ശാരീരിക-മാനസിക പ്രശ്നങ്ങളുണ്ടാക്കുന്ന പുകവലി പൂർണമായും ഉപേക്ഷിച്ചേ പറ്റൂ -
 പറയാം നമുക്ക് - പുകഞ്ഞ (പുകയുന്ന) കൊള്ളി പുറത്ത്.

പദ്മനാഭൻ തിക്കോടി