Wednesday, December 23, 2015

എന്റെ ശൈശവം


എനിയ്ക്കോര്‍മ്മയുള്ള
എന്റെ ശൈശവം
ചുണ്ടുകളിലൂടെയെത്തുന്ന
മുലപ്പാലും
കാതുകളിലൂടെഎത്തുന്ന
അമ്മ പാടിയ
വടക്കന്‍ പാട്ടിന്റെ
ഈരടികളുമാണ്.
ഉറക്കാനായി അമ്മ പാടിയ
ആ പാട്ടുകളുടെ
ഈണത്തില്‍ അലിയാനായി
ഞാന്‍ ഉറങ്ങാതെ കിടന്നു.
എന്റെ കര്‍ണ്ണങ്ങളില്‍
തേനൂറും തെന്മാഴയായി
ഊര്‍ന്നു കയറിയ
ആ ഈരടികള്‍
പറഞ്ഞിരുന്നത്
പോരാട്ടങ്ങളുടെ
വീര കഥകള്‍ ആയിരുന്നെന്ന്
അന്നെനിയ്ക്ക്
അറിയില്ലായിരുന്നല്ലോ..
---------
പദ് മനാഭന്‍ തിക്കോടി

Wednesday, October 7, 2015

മലബാറിലെ മെഹ്ഫില്‍ സംഗീതത്തിന്റെ അമരക്കാരന്‍

തനിക്ക് കേള്‍ക്കാന്‍ മാത്രം പാട്ടുകളുണ്ടാക്കാനായി ദൈവം ബാബുരാജിനെ തിരിച്ചു വിളിച്ചിട്ട്‌ 37 വര്‍ഷം കഴിഞ്ഞു. ദൈവം പാട്ടുകള്‍ കേള്‍ക്കുന്നുണ്ടാവാം.
എന്നാല്‍ കാലമിത്രയേറെ കഴിഞ്ഞിട്ടും താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാര തീരം, വാസന്തപഞ്ചമി നാളിൽ (ഭാർഗ്ഗവീനിലയം), സൂര്യകാന്തീ (കാട്ടുതുളസി). ഒരു കൊച്ചു സ്വപനത്തിൻ (അന്വേഷിച്ചു കണ്ടെത്തിയില്ല), മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് (നിണമണിഞ്ഞ കാല്പാടുകൾ), തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ (മൂടുപടം), ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന ഗന്ധർവ്വരാജകുമാരാ(പാലാട്ടുകോമൻ), കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് (ഉമ്മ), സുറുമയെഴുതിയ മിഴികളെ പ്രണയമധുരത്തേൻ തുളുമ്പും (ഖദീജ), ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു ഗന്ധർവ്വനീവഴി വന്നു (കാട്ടുതുളസി), അകലെ അകലെ നീലാകാശം (മിടുമിടുക്കി), പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ (പരീക്ഷ) തുടങ്ങിയ ലളിതവും തീവ്രവുമായ ഈണങ്ങള്‍ കൊണ്ട് സമ്പന്നമായ നിരവധി ഗാനങ്ങളിലെ പ്രണയമധുരവും വിരഹതാപവും ജീവിതയാഥാര്‍ഥ്യങ്ങളും നാം മലയാളികളുടെ ഹൃദയങ്ങളെ അലിയിച്ചു കൊണ്ടേയിരിക്കുന്നു. പാട്ടിനെ പ്രണയിക്കുന്നവരുടെ മനസ്സില്‍ മായാതെ ബാബുരാജിന്റെ സ്മരണകളും.
മലയാളിയുടെ സംഗീതശീലങ്ങളില്‍ ബാബുരാജ് ഒരു മിത്ത് ആണ്. ആര്‍ദ്ര ഹിന്ദുസ്ഥാനിയുടെ സാന്ദ്രസംഗീതത്തിന്റെ ലയമാധുരി. ഒരു രാഗമഴതന്നെ മലയാളിക്കായി ബാക്കിവച്ചാണ് നമ്മെ വിട്ടുപിരിഞ്ഞതെങ്കിലും അദ്ദേഹം പ്രസരിപ്പിച്ച സംഗീതത്തിന്റെ മാസ്മരികത ഇന്നും മലയാളിയുടെ മനസ്സിനെ ആകര്‍ഷണ വലയത്തില്‍ തന്നെ ഒതുക്കിയിരിയ്ക്കുന്നു.
ബാബുരാജിന്റെ പാട്ടുകളില്‍ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളുമുണ്ട്. അനാഥമാക്കപ്പെട്ട ബാല്യത്തിന്റെയും അലഞ്ഞു തിരിഞ്ഞു നടന്ന കൌമാരത്തിന്റെയും ആഘോഷിക്കപ്പെട്ട യൌവനത്തിന്റെയും അവഗണിക്കപ്പെട്ട അവസാന നാളുകളുടെയുമെല്ലാം ഭാവങ്ങള്‍.
ജന്മദാനമായി കിട്ടിയ ഹിന്ദുസ്ഥാനി ജ്ഞാനവും, അറിഞ്ഞ് മനസിലാക്കിയ പാശ്ചാത്യസംഗീതവും, നാടന്‍ശീലും തന്റെ ഗാനങ്ങളില്‍ ലയിപ്പിച്ചുകൊണ്ട് സംഗീതത്തില്‍ ഒരു ഭിന്ന വഴി തന്നെ ബാബുരാജ് സൃഷ്ടിച്ചു.
ആത്മാവുള്ള വരികളേയും, അനുഭവിച്ചറിഞ്ഞ് പാടുന്ന ഗായകരേയും കൂട്ടുചേര്‍ത്ത് ദു:ഖത്തിനും പ്രേമത്തിനും വിരഹത്തിനും പ്രതീക്ഷകള്‍ക്കും ഇദ്ദേഹം സംഗീത ഭാഷ്യം ചമച്ചു.
മലയാള മനസ്സിന്റെ സംഗീതബോധവും താള നിബദ്ധതയും അടുത്തറിഞ്ഞ ഈ സംഗീത പ്രതിഭ ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ചാരുത മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ കേരളീയർക്ക് സമ്മാനിച്ചു.
ഒരു ബംഗാളിയും ഹിന്ദുസ്ഥാനി ഗായകനുമായിരുന്ന ജാന്‍ മുഹമ്മദ്‌ സാബിര്‍ ബാബുവിന് കോഴിക്കോടിന്നടുത്ത ആക്കോട് സ്വദേശിനി ഫാത്തിമയില്‍ ജനിച്ച മൂന്നു മക്കളില്‍ രണ്ടാമനായ മുഹമ്മദ് സബീർ, എം.എസ് ബാബുരാജാകുന്നത്‌ കുഞ്ഞു മുഹമ്മദ് എന്ന കലാസ്നേഹിയായ ഒരു പോലീസുകാരന്‍ ഇദ്ദേഹത്തെ ദത്തെടുക്കുന്നതോടെയാണ്‌. കോഴിക്കോട്ടങ്ങാടിയിലും ട്രെയിനിലും പാട്ടു പാടി ഉപജീവന മാർഗ്ഗം കണ്ടെത്തിക്കൊണ്ടിരുന്ന ആ കുട്ടി സംഗീതകാരൻ ജാൻ മുഹമ്മദിൻറെ മകനാണ് എന്നറിഞ്ഞ കുഞ്ഞുമുഹമ്മദ് ആ അനാഥ സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. ഫാത്വിമയുടെ മരണത്തെ തുടർന്ന് പുനര്‍വിവാഹം ചെയ്ത ജാൻ മുഹമ്മദും താമസിയാതെ മരിച്ചതോടെ അനാഥരായിതീർന്ന ബാബുവും മജീദും വിശപ്പടക്കാൻ വഴിയോരത്തു വയറ്റത്തടിച്ചു പാടി ഉപജീവനം തേടവേയാണ് ദൈവം കുഞ്ഞിമുഹമ്മദിന്റെ രൂപത്തില്‍ രക്ഷയ്ക്കെത്തുന്നത്. അതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. കോഴിക്കോട്ടെ കല്യാണ വീടുകളിൽ ബാബുരാജിന്റെ സംഗീതവിരുന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി. മംഗളഗാനങ്ങൾക്ക് നിമിഷ നേരം കോണ്ട് സംഗീതം നൽകാനുള്ള കഴിവ് ആരെയും ആകർഷിക്കുന്നതായിരുന്നു. അക്കാലത്തെ സാംസ്കാരിക നായകരുടെ ഒത്തുകൂടല്‍ കേന്ദ്രമായ കോഴിക്കോട്ടെ സംഗീത പരിപാടികള്‍ സാബിറിനെ പ്രശസ്തരായ വ്യക്തികള്‍ ശ്രദ്ധിയ്ക്കാന്‍ ഇടയാക്കി.
(കോഴിക്കോട് അബ്ദുൽ ഖാദർ എന്ന ഗായകനെയും ഈ പോലീസുകാരനാണ് എടുത്ത്‌ വളർത്തിയത്‌. നടൻ കെ.പി. ഉമ്മറിനെയും ബാബുരാജ്‌, കോഴിക്കോട് അബ്ദുൽ ഖാദർ എന്നിവരെയും തൻറെ ബ്രദേർസ് മ്യൂസിക്‌ ക്ലബ്ബിലൂടെ അദ്ദേഹം കലാ ലോകതെതിച്ചു. മുതിർന്നപ്പോൾ ബാബുരാജിന്നും അബ്ദുൽ ഖാദറിന്നും കുഞ്ഞുമുഹമ്മദ്‌ തന്റെ സഹോദരിമാരെ വിവാഹം ചെയ്തു കൊടുത്തു.)
മലബാറിലെ ഗസല്‍ഖവ്വാലി സദസുകളിലൂടെ ശ്രദ്ധേയനായ ബാബുക്കയുടെ സംഗീതത്തിനു ജീവനുണ്ടായിരുന്നു; സര്‍ഗാത്മകതയുടെ നിത്യചൈതന്യമുണ്ടായിരുന്നു. അതേസമയം അതില്‍ ദുഃഖത്തിന്റെ ആര്‍ദ്രലാഞ്ചനയുമുണ്ടായിരുന്നു.
ഉള്ളു തുറന്ന വിലാപസ്ഥായിയില്‍ അദ്ദേഹം പാടിയുണര്‍ത്തിയ മെഹ്ഫില്‍ രാവുകള്‍ മലബാറിന്റെ സംഗീതസംസ്കാരത്തിന്റെ ചരിത്രമാണ്.
കെ പി ഉമ്മർ, തിക്കോടിയൻ, കെ ടി മുഹമ്മദ് എന്നിവരുമായുള്ള ബന്ധം നാടകഗാനങ്ങൾക്ക് സംഗീതം നൽകാനുള്ള അവസരം നൽകി. 1951 ഇൽ ഇൻ‌ക്വിലാബിന്റെ മക്കൾ എന്ന നാടകത്തിനു സംഗീതസംവിധാനം നിർവഹിച്ച ബാബുരാജ് അരങ്ങിന്റെ അണിയറയിൽ എത്തി. അതോടെയാണു മുഹമ്മദ് സബീർ ബാബുരാജ് എന്ന പേരിൽ പ്രശസ്തനായത്. തുടര്‍ന്ന് ടി. മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, ചെറുകാടിന്റെ നമ്മളൊന്ന്, കെ.ടി. മുഹമ്മദിന്റെ വെള്ളപ്പൊക്കം, തോപ്പിൽ ഭാസിയുടെ യുദ്ധകാണ്ഡം തുടങ്ങി ഒട്ടേറെ നാടകങ്ങളിലെ ഗാനങ്ങൾക്കും ബാബുരാജ്‌ ഈണം പകര്‍ന്നു. നമ്മളൊന്ന് എന്ന നാടകത്തിലെ ഇരുന്നാഴി മണ്ണിനായ് ഉരുകുന്ന കർഷകർ എന്ന ഗാനം ആലപിച്ചതും ബാബുരാജായിരുന്നു.
കോഴിക്കോട് അബ്ദുൾ ഖാദർ വഴി പി ഭാസ്കരനുമായുണ്ടായ പരിചയം 1953 ൽ തിരമാല എന്ന ചിത്രത്തില്‍ വിമൽകുമാർ എന്ന സംഗീതസംവിധായകന്റെ സഹായിയായി പ്രവര്‍ത്തിയ്ക്കാന്‍ അവസരം നൽകി. ഭാസ്കരന്‍ മാഷ്‌ തന്നെയാണ് അദ്ദേഹത്തിനു ബാബുരാജ് എന്ന് നാമകരണം നല്‍കിയതും. ആദ്യം സ്വതന്ത്രമായി സംഗീത സംവിധാനം നിര്‍വഹിച്ചത് 1957ൽ മിന്നാമിനുങ്ങ്(സംവിധാനം:രാമു കാര്യാട്ട്) എന്ന ചിത്രത്തിനാണ്. തുടർന്ന് രണ്ടു പതിറ്റാണ്ടു കാലം ആ അനുഗൃഹതീനിൽ നിന്നും മലയാളിക്ക് ലഭിച്ചത് നിത്യ ഹരിതങ്ങളായ ഈണങ്ങൾ. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദത്തിന്റെ തരളിത കണ്ടെത്തിയതും ബാബുരാജാണ്.
1960 കളാണു ബാബുരാജ് സംഗീതത്തിന്റെ സുവർണ്ണകാലം എന്നു പറയാം. 1964 ൽ പുറത്തിറങ്ങിയ ഭാർഗ്ഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങൾ ബാബുരാജിന്റെ പ്രശസ്തിയെ വാനോളമുയർത്തി. ഈ സിനിമയിലെ താമസമെന്തേ വരുവാൻ, വാസന്ത പഞ്ചമിനാളിൽ, പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു, അറബിക്കടലൊരു മണവാളൻ, ഏകാന്തതയുടെ അപാരതീരം തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ പുതു തലമുറയും മനസ്സിൽ മൂളി നടക്കുന്നവയാണ്. ഇദ്ദേഹം ഈണം നല്‍കിയ ഭൂരിഭാഗം ഗാനങ്ങളും രചിച്ചത് പി ഭാസ്കരൻ മാഷ് ആയിരുന്നു. വയലാർ, ഒ എൻ വി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിനു അവസരം ലഭിച്ചു.ദ്വീപ്, സുബൈദ, ഉമ്മ, കാട്ടുമല്ലിക, ലൈലാമജ്നു, കാർത്തിക, ഖദീജ, കാട്ടുതുളസി, മിടുമിടുക്കി, പുള്ളിമാൻ, തച്ചോളി ഒതേനൻ, മൂടുപടം, തറവാട്ടമ്മ, ഡോക്ടർ, പാലാട്ടു കോമൻ, നിണമണിഞ്ഞ കാല്‍പ്പാടുകൾ, പരീക്ഷ, അന്വേഷിച്ചു കണ്ടെത്തിയില്ല, ഭദ്രദീപം, യത്തീം തുടങ്ങിയവയാണു അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച മറ്റു പ്രശസ്ത ചിത്രങ്ങൾ. 1967 ല്‍ പുറത്തിറങ്ങിയ പരീക്ഷ എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്കരന്‍ മാഷ്‌ എഴുതി ബാബുരാജ് ഈണമിട്ടു ദാസേട്ടന്‍ പാടിയ 'ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍' എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ഗാനങ്ങളില്‍ ഒന്നായാണ് ഞാനിപ്പോഴും ഗണിയ്ക്കുന്നത്. ചുഴി, നീതി എന്നീ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം നിര്‍വഹിച്ചതും ബാബുരാജായിരുന്നു. പെണ്മക്കൾ, ഭർത്താവ്, കാട്ടു തുളസി, നിണമണിഞ്ഞ കാല്‍പ്പാടുകൾ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം പാടുകയും ഉണ്ടായി.നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങൾക്ക് ഈണം പകർന്ന ബാബുരാജിന്റെ അവസാനത്തെ ഗാനം ദ്വീപ് എന്ന ചിത്രത്തിലെ 'കടലേ... നീലക്കടലേ' എന്നതായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ചില സംഗീതപ്രവര്‍ത്തകര്‍ ചേര്‍ന്ന് മലയാളത്തിലെ മികച്ച പത്തു ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയുണ്ടായി.. അതില്‍ ഏഴും ബാബുരാജ് സംഗീതം നല്‍കിയവയായിരുന്നു എന്നത് ശ്രദ്ധേയം. അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് മുപ്പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞവ മൂന്നെണ്ണം മാത്രം.ഇത് തന്നെയല്ലേ ആ പ്രതിഭയുടെ ഔന്നത്യം? ദു:ഖകരമായ ഒരു വസ്തുത ബാബുരാജിന്റെ ഓര്‍മയ്ക്കായി ഒരു സ്മാരകംപോലും ജന്മനഗരത്തിലില്ല. നടക്കാവിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാബുരാജ് അക്കാദമിയും സംഗീത-നൃത്ത ക്ലാസുകളുമാണ് മലബാറിലെ മെഹ്ഫില്‍ സംഗീതത്തിന്റെ അമരക്കാരന്റെ പേരുണര്‍ത്തുന്ന ഏക സ്ഥാപനം.പതിനഞ്ചു വര്‍ഷമായി മകന്‍ ജബ്ബാര്‍ ഒറ്റയ്ക്ക് സംഘടിപ്പിക്കുന്ന അനുസ്മരണ സംഗീതനിശയല്ലാതെ മറ്റൊരു പരിപാടിയും ബാബുക്കയുടെ പേരിലില്ല. പിതാവിന്റെ മാത്തോട്ടത്തെ കബറിടത്തില്‍നിന്ന് അനുഗ്രഹം വാങ്ങി ഇത്തവണയും ജബ്ബാര്‍ പരിപാടിയുടെ സംഘാടനത്തില്‍ സജീവമായിട്ടുണ്ട്.
പദ് മനാഭന്‍ തിക്കോടി

Wednesday, September 30, 2015

അന്ത്യാഭിലാഷം

  പദ് മനാഭന്‍ തിക്കോടി
--------------------------------------------------------
അഭിലാഷം ഏറെയുണ്ട്,
ഇവിടെ പക്ഷെ ചോദ്യം ഒന്ന്,
നിന്റെ അന്ത്യാഭിലാഷം?
എന്ത് പറയണം..?
മൌനം?
ആരോ ചെവിയില്‍ പറയുന്നു,
പാടില്ല,
ലോകം നിന്നെ കൊലയാളി എന്ന് വിളിയ്ക്കും.
നിന്റെ നാമം 
ഭീകരന്മാരുടെ പട്ടികയില്‍ വരും.
പിന്നെ നിന്റെ ഭാര്യ, 
മക്കള്‍,
മരുമക്കള്‍
ഇവരും ഭീകരര്‍ 
കൊടും ഭീകരര്‍.
കസ്റ്റഡി, അറസ്റ്റ്,
റിമാണ്ട്, വിചാരണ,
ശിക്ഷ,
അപ്പീല്‍, 
വീണ്ടും അപ്പീല്‍,
വീണ്ടും വീണ്ടും ശിക്ഷ,
ദയാ ഹരജി.
വീണ്ടും, വീണ്ടും..
വേണ്ട, മൗനം വേണ്ട.
എന്ത് പറയണം?
എന്റെ ദലിത സുഹൃത്തിനെ 
അപമാനിച്ച,
അവന്റെ സഹോദരിയുടെ 
സ്ത്രീത്വം നശിപ്പിച്ച 
ആ നിയമ പാലകനെ 
വെടിവെച്ചു കൊല്ലണം എന്നോ?
എന്റെ പിതാവിന്റെ മുന്നിലിട്ട് 
എന്റെ മാതാവിനെ ചവിട്ടി കൊന്ന 
ആ കാക്കിധാരികളെ 
കുത്തി മലര്‍ത്തണം എന്നോ?
വേണ്ട.
ഇതൊന്നും പറഞ്ഞാല്‍ തീരില്ല.
ഇത് പറയാം:
എന്റെ ബോഡി 
ശാന്തത കളിയാടുന്ന 
ഒരു ഗുഹയില്‍ അടക്കണം, 
പുറത്ത് എഴുതി വെയ്ക്കണം.
"സഹജീവികളെ സ്നേഹിച്ചിരുന്ന 
അവരെ രക്ഷിയ്ക്കാന്‍ ശ്രമിച്ചിരുന്ന
ഒരു മനുഷ്യന്‍ 
ഇവിടെ വിശ്രമിയ്ക്കുന്നു;
ഇനിയൊരു തലമുറയും 
പ്രതികരിയ്ക്കരുത് 
എന്ന സന്ദേശവുമായി.
തനിയ്ക്കെതിരെ ചമച്ച 
വ്യാജ കുറ്റപത്രങ്ങള്‍ക്കെതിരെ
നിസ്സഹായനായി
മരണം ഏറ്റു വാങ്ങുകയായിരുന്നു ഇയാള്‍."
--------------------------

Friday, September 18, 2015

ദൈവ വിശ്വാസി

ഒരു നല്ല മനുഷ്യനാവാന്‍ ദൈവവിശ്വാസി ആകണം എന്നുണ്ടോ?
പ്രകൃതിയെ ദേവാലയം പോലെ കാണുന്ന എത്ര മഹദ് വ്യക്തികള്‍ ഉണ്ട്!
ചരിത്ര പഥത്തില്‍ നാം കണ്ടുമുട്ടുന്ന നല്ല മനുഷ്യരില്‍ വലിയൊരു ശതമാനം ദൈവവിശ്വാസികള്‍ ആയിരുന്നില്ല എന്ന് നമുക്ക് കാണാം.
എന്നാല്‍ പൈശാചികവും ക്രൂരവുമായ ചെയ്തികളില്‍ ഏറെയും ദൈവത്തിന്റെ നാമത്തില്‍ ആയിരുന്നുവെന്ന വിചിത്രമായ സത്യം ഭൂതകാലത്തില്‍ എന്ന പോലെ വര്‍ത്തമാന കാലത്തും നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നു..


പദ് മനാഭന്‍ തിക്കോടി

Monday, August 17, 2015

ഒരു വിദ്വല്‍ സദസ്സ്

ഒരു വിദ്വല്‍ സദസ്സ് 
സ്വപ്‌നത്തില്‍.
മേലാപ്പില്ലാത്ത പന്തലിന്റെ 
ഏതോ കോണിലായിരുന്നു 
സദസ്സ്. 
ചുവന്ന ഇരിപ്പിടങ്ങളില്‍ 
പകല്‍ക്കിനാവുകള്‍ക്ക് അവധി നല്‍കി 
പണ്ഡിതരും അതിഥികളും.
വന്നവര്‍ക്കൊന്നും 
പഞ്ചേന്ദ്രിയങ്ങള്‍ ഉണ്ടായിരുന്നില്ല. 
ഒരു കവി ശബ്ദമില്ലാതെ 
കവിത ചൊല്ലുന്നു 
സ്വപ്‌നത്തില്‍.
മറ്റൊരു കവി 
കുപ്പായക്കീശയിലെ 
കടലാസ്സു ചുരുളുകള്‍ 
സദസ്സിനു കൈമാറി 
കണ്ണുകള്‍ തുറക്കാതെ.
കേള്‍ക്കാത്ത ഗാനത്തിന് 
താളമിടുന്നുണ്ടായിരുന്നു
ചില വിദുഷികള്‍
സ്വപ്നത്തില്‍.

സദസ്സിനോട് ചേര്‍ന്ന്  
തീന്‍ മേശയുണ്ടായിരുന്നില്ല. 
സ്വയം വിളമ്പാന്‍ കഴിയാത്ത 
വിദ്വാന്മാര്‍ക്ക് വിളമ്പിക്കിട്ടിയ 
അപ്പങ്ങള്‍ക്കും 
നിവേദ്യങ്ങള്‍ക്കും 
ഒരു സ്വാദും ഉണ്ടായിരുന്നില്ല. 
അവര്‍ക്ക് നാവില്ലായിരുന്നു
സ്വപ്നത്തില്‍.
എന്നിട്ടും അവര്‍ക്ക് ലഭിച്ചത് 
ഒരേയൊരു സ്വാദ്,
മധുരം മാത്രം. 
സ്വപ്‌നത്തില്‍. 


പദ് മനാഭന്‍ തിക്കോടി

Saturday, August 15, 2015

സ്വാതന്ത്ര്യം

പുതിയ സിനിമയിലെ നല്ലൊരു ഗാനത്തിന്റെ ഈരടികള്‍ മൂളുകയായിരുന്നു, ടുട്ടു എന്ന ആ തത്ത.
എന്തോ ശബ്ദം കേട്ട് ടുട്ടു തിരിഞ്ഞു നോക്കി.
മൂളിപ്പാട്ട് മുറിഞ്ഞുപോയത്തിലുള്ള ഈര്‍ഷ്യ മുഖത്തും കണ്ണിലും തെളിഞ്ഞു.
ഓ, രമ്യ മോളാണ്. കൂടിന്റെ വാതില്‍ തുറക്കുകയാണവള്‍.
ടുട്ടു ചിന്തിച്ചു: ഇന്ന് സ്വാതന്ത്യ ദിനമല്ലേ. എന്നെ സ്വതന്ത്രയാക്കുകയായിരിയ്ക്കും.
രമ്യ ഇന്ദുക്കുഞ്ഞിനെ വിളിച്ചു പറഞ്ഞു: ആ പെയിന്റ് ബോക്സ്‌ ഇങ്ങു കൊണ്ടുവാ.
ടുട്ടു കരഞ്ഞുപോയി.
ഭംഗിയായി സൂക്ഷിച്ചിരുന്ന തന്റെ തൂവലുകളില്‍ രമ്യ മോളും ഇന്ദുക്കുഞ്ഞും കൂടി പെയിന്റ് ചെയ്യുന്നു. ആകെ ഒട്ടിപ്പിടിയ്ക്കുന്ന പോലെ.
ചിറക് ഇളക്കി നോക്കി.
" ഇളക്കല്ലേ മോളെ, പെയിന്റ് പരന്നു പോകും. ഇന്ന് സ്വാതന്ത്ര്യ ദിനമല്ലേ. നിന്നെ ഞങ്ങള്‍ ദേശീയ പതാകയുടെ നിറമാക്കുകയല്ലേ. ജഡ്ജസ്സിന് ഇഷ്ടമായാല്‍ സമ്മാനമുണ്ട്.."
ടുട്ടുവിനെ അവര്‍ വീണ്ടും കൂട്ടിലടച്ചു.



പദ് മനാഭന്‍ തിക്കോടി

Saturday, June 27, 2015

അക്ഷരങ്ങള്‍ പാഴ് വിത്തുകള്‍

എന്റെ അക്ഷരങ്ങള്‍ 
പാഴ് വിത്തുകള്‍
എന്റെ വിത 
പാറപ്പുറത്ത് 
മുള പൊട്ടാത്തത്‌ 
വെറുതെയല്ല.



പദ് മനാഭന്‍ തിക്കോടി