Saturday, November 26, 2016

1978 മുതല്‍ 2013 വരെ ആലങ്കോട് ലീലാകൃഷ്ണന്‍ രചിച്ച കവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത നൂറിലേറെ കവിതകള്‍ സമാഹരിച്ച പുസ്തകമാണ് ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍. സ്വയമറിയാതെ പ്രചോദിതമായ നിമിഷങ്ങളില്‍ എഴുതിയവയാണ് ഇവയിലേറെയുമെന്ന് ലീലാകൃഷ്ണന്‍ പറയുന്നു. കവിയച്ഛന്‍, ഹിന്ദോളം, പ്രണയവാസുദേവം, ബലിക്കുറിപ്പ്, പ്രണയവേഗങ്ങള്‍, പൊന്നാനിപ്പുഴ, മത്സ്യപ്പെട്ടവള്‍, സാന്ധ്യഗീതം തുടങ്ങി കേരളസമൂഹം ചര്‍ച്ച ചെയ്ത കവിതകളാണ് ഇവയെല്ലാം.

പാരമ്പര്യങ്ങളെ നിഷേധിക്കുന്ന കവിയല്ല ആലങ്കോട് ലീലാകൃഷ്ണന്‍. പാരമ്പര്യങ്ങളെ സ്വീകരിച്ച് നവീകരിക്കലാണ് അദ്ദേഹത്തിന്റെ എഴുത്തുരീതി. താളസമ്പന്നമായ കേരളീയ പ്രകൃതിയെ അഗാധമായി പ്രണയിച്ച് ജീവിക്കുന്നതുകൊണ്ടാവാം, താളം നിഷേധിച്ച് ഒരു കാവ്യരചനാരീതി തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ താളത്തിന്റെ പരകോടിയില്‍ അറിയാതെ താളരാഹിത്യം സംഭവിച്ചുപോകാമെന്നും അദ്ദേഹം പറയുന്നു.

വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ എഴുതിവരുന്ന ആലങ്കോട് ലീലാകൃഷ്ണന്‍ ആദ്യമായി എഴുതിയ കുട്ടിക്കവിത തളിര് മാസികയിലാണ് അച്ചടിച്ചുവന്നത്. 1978 മുതല്‍ എഴുത്തില്‍ സജീവമാണ് അദ്ദേഹം. മലബാര്‍ ഗ്രാമീണ ബാങ്കില്‍ ജോലി ചെയ്തുകൊണ്ടുതന്നെ അദ്ദേഹം ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുകയും പുസ്തകങ്ങളാക്കുകയും ചെയ്യുന്നു.

പ്രേംജി പുരസ്‌കാരം, കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം, കാമ്പിശ്ശേരി പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുള്ള ആലങ്കോട് ലീലാകൃഷ്ണന്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗം കൂടിയാണ്.

ഞാന്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെ ജോലി ചെയ്ത സ്ഥാപനത്തില്‍ തന്നെ ജോലിചെയ്ത ശ്രീ ലീലാകൃഷ്ണന്‍ എന്റെ ഇഷ്ടകവികളില്‍ ഒരാള്‍ കൂടിയാണ്. നിളയുടെ തീരങ്ങളിലൂടെ, മനുഷ്യനെ തൊടുന്ന വാക്ക്, വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍, എം.ടി ദേശം/ വിശ്വാസം പുരാവൃത്തങ്ങള്‍തുടങ്ങിയവ അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. തിളക്കം എന്ന ചലച്ചിത്രത്തിന്റെ കഥ ഇദ്ദേഹത്തിന്റേതായിരുന്നു. ഏകാന്തം, കാവ്യം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയും രചിച്ചു

Monday, October 31, 2016

നഷ്ടമാവുമോയെന്റെ ഇഷ്ടങ്ങള്‍?


എത്രയിഷ്ടമാണെന്നോ, എനിയ്ക്കെന്‍ തിക്കോടിയെ 
തഴുകിത്തലോടുന്ന പശ്ചിമാബ്ധിയെ, തന്‍റെ
പൊന്‍ കരങ്ങളാലെന്നെയുണര്‍ത്താനെന്നും വിണ്ണി-
ലെത്തുന്ന ദിവാകര ശോഭയെ, മേഘങ്ങളെ,
എന്നുമെന്‍ പുലരിയെ കൊഞ്ചലാല്‍ സംഗീതത്താല്‍
പുളകം കൊള്ളിച്ചീടും ചേലേലും കിളികളെ,
കണ്ണുകള്‍ക്കാനന്ദമായ് വിടരും പുഷ്പങ്ങളെ,
സുഗന്ധം പരത്തുന്ന മുല്ലയെ, മധു തേടി
കുസുമേ മന്ദം വിരുന്നെത്തിടും ശലഭത്തെ,
വിണ്ണിന്റെ നീലാഭയെ, മണ്ണിലെ പച്ചപ്പിനെ,
പുലര്‍വേളയെ കാത്തു ശയിക്കും രജനിയെ,
കുളിര്‍ത്ത പ്രകാശത്തെയേകിടും ശശാങ്കനെ,
ഇഷ്ടമാണെനിക്കെന്റെ നാടിനെ തഴുകുന്ന
പുഴയെ, പാടങ്ങളെ, പച്ചപ്പുല്‍ പരപ്പിനെ.
നഷ്ടമാവുമോയെന്റെയിഷ്ടങ്ങള്‍, പ്രകൃതിയെ
നശിപ്പിയ്ക്കുവാനിതാ സര്‍വരും കൈ കോര്‍ക്കുന്നൂ.


പദ് മനാഭന്‍ തിക്കോടി

മണിയൂര്‍ ഇ. ബാലന് നാടിന്‍റെ ആദരം.

കാലം കൊമ്പു കുലുക്കി കുതിച്ചുപായുമ്പോഴും ഒരരികിലൂടെ കഥയുടെ നാട്ടുപച്ചപ്പ്‌ തൊട്ടുഴിഞ്ഞ്‌ പതുക്കെ നടക്കുകയായിരുന്നു, മണിയൂർ ബാലൻമാഷ്‌. ഞങ്ങള്‍ തിക്കോടിക്കാരുടെ ഏതൊരു സാംസ്കാരിക സംരംഭങ്ങള്‍ക്കും മാഷ്‌ മുന്‍ നിരയില്‍ തന്നെ ഉണ്ടാവാറുണ്ട്. വായിക്കുന്നവര്‍ക്കും എഴുതുന്നുവര്‍ക്കും മാഷ്‌ നല്ല വഴികാട്ടിയും സുഹൃത്തും ആസ്വാദകനും ആയിരുന്നു.  
കഥകൾക്കുമുമ്പിൽ ചാടിവീണ്‌ അഭ്യാസം കാണിച്ച്‌ ശ്രദ്ധേയനാവാന്‍ തന്റെ ഗ്രാമീണത ഇന്നും മനസ്സില്‍ സൂക്ഷിയ്ക്കുന്ന  ഈ മര്യാദക്കാരൻ ഒരിക്കലും മെനക്കെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ മനുഷ്യനെ മലയാള കഥാലോകം ഇനിയും വേണ്ടതുപോലെ തിരിച്ചറിഞ്ഞിട്ടില്ല. 
പെയ്ഡ് ന്യൂസുകളുടെയും, പെയ്ഡ് പുരസ്കാരങ്ങളുടെയും ഈ കാലഘട്ടത്തില്‍ വൈകിയെങ്കിലും ഇദ്ദേഹത്തെ തേടി പുരസ്കാരങ്ങള്‍ എത്തുന്നു-  അര്‍ഹതയ്ക്കുള്ള അംഗീകാരമായി.
മണിയൂരിലെ നെയ്ത്തുകാരുടെ ദൈന്യത നിറഞ്ഞ ജീവിതം മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ 'ഇവരും ഇവിടെ ജനിച്ചവര്‍' എന്ന ബാലന്‍ മാഷിന്‍റെ നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 
മാഷെഴുതുന്ന കഥകള്‍ സ്വയം വരണ്ടുപോകുന്ന മനസ്സുകളിൽ ഗ്രാമീണസ്‌നേഹത്തിന്റെ തുടിപ്പുകൾ ഊതിയുണർത്തി.
ഇരുപതോളം രചനകള്‍ പുസ്തകരൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്.
'ചങ്കൂറ്റം' എന്ന കൃതിയിലൂടെ പ്രഭാത് ബുക്സിന്റെ പുരസ്കാരം നേടി.
ഈ നവംബര്‍ ഒന്നിന് നാട്ടുകാരും സുഹൃത്തുക്കളും ശിഷ്യന്മാരും ചേര്‍ന്ന് തിക്കോടിയിലുള്ള മാഷിന്‍റെ വസതിയില്‍ ഒത്തുചേരുന്നു. 
ഈ വര്‍ഷത്തെ പ്ലാവില സാഹിത്യ പുരസ്കാരം ചടങ്ങില്‍ പ്രശസ്തനായ തൃക്കോട്ടൂര്‍ കഥാകാരന്‍ യു എ ഖാദര്‍ മണിയൂര്‍ ഇ ബാലന് സമര്‍പ്പിയ്ക്കും.
"മണിയൂര്‍ ഇ ബാലന്റെ തെരഞ്ഞെടുത്ത കഥകള്‍" എന്ന പുസ്തകം ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും.

പദ്മനാഭന്‍  തിക്കോടി 

Thursday, August 11, 2016

മാധവിക്കുട്ടി

മാധവിക്കുട്ടി എഴുതിയതൊക്കെയും സർഗ്ഗാത്മകമനസുകൾക്ക്‌ ഇമ്പമുള്ള സംഗീതം പകർന്നു, സ്നേഹത്തിന്റെ കുളിർമഴ പെയ്യിച്ചു.
തരളമായ പ്രണയവും പ്രണയ ഭംഗവും അനുഭവിപ്പിച്ചു. ചുറ്റിലും കണ്ട സ്നേഹരാഹിത്യത്തെ, അവഗണനയെ നോക്കി കലഹിച്ചു. 
പ്രതിരോധിക്കുവാൻ വാക്കുകളെ ആയുധമാക്കി. 
മാധവിക്കുട്ടി എന്ന കമലാദാസ്‌ ഇപ്പോഴും സ്നേഹമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നു, അതേ സുരയ്യയുടെ പാട്ടുകൾ നിലയ്ക്കുന്നില്ല. അവർ ഇവിടെ ബാക്കി വെച്ചുപോയ ആത്മസ്പർശിയായ എഴുത്തുകൾ പ്രണയത്തിന്റെ വറ്റാത്ത പുഴകളും സ്നേഹ സാന്ത്വനങ്ങളുടെ അന്തമില്ലാത്ത കടലും മാനവ സൗഹൃദത്തിന്റെ വിശാല വാനവും സമ്മാനിച്ചു കൊണ്ടേയിരിക്കുന്നു. 


പദ് മനാഭന്‍ തിക്കോടി

കവിത

വായന കഴിയുമ്പോഴേയ്ക്കും
നിങ്ങളുടെ അകവും പുറവും തണുത്തുറയുന്നുവോ?
ഒരഗ്നിയ്ക്കും
നിങ്ങള്‍ക്കായി ചൂട് പകരാന്‍ കഴിയുന്നില്ലേ?
ഉറപ്പിച്ചോളൂ,
നിങ്ങള്‍ വായിച്ചത്
കവിത തന്നെ.


(കടപ്പാട്: എമിലി ഡിക്കിൻസൺ)


പദ് മനാഭന്‍ തിക്കോടി

ഡോ: ആമിന വദൂദ്

ഡോ: ആമിന വദൂദ് എന്ന പേര് അറിയുന്നവര്‍ വളരെചുരുക്കമായിരിയ്ക്കും. 
ഇസ്ലാമിക ഗ്രന്ഥങ്ങളിലൊക്കെ 'അവന്‍' എന്ന സര്‍വനാമത്തിലൂടെ മാത്രം പരാമര്‍ശിയ്ക്കപ്പെടാറുള്ള 'അല്ലാഹു'വിനെ മുസ്ലിങ്ങളുടെ മതപൈതൃകത്തിന് വിരുദ്ധമായി 'അവള്‍' എന്ന സര്‍വനാമം ബോധപൂര്‍വം ഉപയോഗിച്ച ഗ്രന്ഥകര്‍ത്രി.
2006 ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ 'ഇന്‍സൈഡ് ദ ജെന്‍ഡര്‍ ജിഹാദ്' എന്ന പുസ്തകത്തിന്റെ സമര്‍പ്പണ വാക്യത്തില്‍ അല്ലാഹു അവനല്ല, അവളാണ്. തുടര്‍ന്നുള്ള പേജുകളിലും അല്ലാഹുവിനെ സൂചിപ്പിയ്ക്കുമ്പോള്‍ ഡോ: ആമിന അവള്‍ എന്ന സര്‍വനാമമാണ് ഉപയോഗിയ്ക്കുന്നത്.
അവരുടെ ഉദ്ദേശ്യം ലളിതം. അല്ലാഹു പുരുഷനാണെന്ന പരമ്പാഗത ധാരണയെ തകിടംമറിക്കുക; ഒപ്പം സാമ്പ്രദായികഇസ്ലാം പ്രാന്തവല്‍ക്കരിച്ചുകളഞ്ഞ സ്ത്രീയെ മത-സാമൂഹിക ജീവിതത്തിന്റെ കേന്ദ്രത്തിലേയ്ക്ക് പുനരാനയിക്കുക.
സ്ത്രീ പദവി സംബന്ധിച്ച കാന്തപുരത്തിന്റെയും മറ്റും നിരീക്ഷണങ്ങള്‍ തന്നെയാണ് ഇവരെ ഓര്‍ക്കാന്‍ കാരണം.
വെര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയില്‍ പ്രൊഫസര്‍(ഇസ്ലാമിക് സ്റ്റഡിസ്) ആയിരുന്ന ഈ ആഫ്രിക്കന്‍-അമേരിക്കന്‍ വനിത തന്റെ ഇരുപതാം വയസ്സിലാണ് ഇസ്ലാംസ്വീകരിയ്ക്കുന്നത്. ഖുര്‍ആന്‍ ആഴത്തില്‍ പഠിയ്ക്കുകയും അപഗ്രഥിയ്ക്കുകയും ചെയ്ത അവര്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതായിരുന്നു: സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് ഖുര്‍ആന്‍ സൂക്തങ്ങളല്ല, അവയ്ക്ക് നല്‍കപ്പെടുന്ന വ്യാഖ്യാനങ്ങളാണ്.
2005 മാര്‍ച്ചില്‍ പുരുഷന്മാരുംസ്ത്രീകളും ഒരുമിച്ചു പങ്കെടുത്ത ഒരു പ്രാര്‍ഥനയ്ക്ക് ആമിന നേതൃത്വം നല്‍കി. സമൂഹ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കാന്‍ പുരുഷന് മാത്രമേ അവകാശമുള്ളൂ എന്ന പരമ്പരാഗത ധാരണ വെല്ലുവിളിയ്ക്കപ്പെട്ട ഈസംഭവം ലോകമെങ്ങുമുള്ള പുരുഷപണ്ഡിതരുടെ അതിരൂക്ഷവിമര്‍ശനം നേരിട്ടു. അല്‍ ജസീറ ചാനലില്‍ ഒരു മണിക്കൂര്‍ നീണ്ട തന്റെ ദ്വൈവാര പരിപാടിയിലൂടെ യൂസുഫുല്‍ ഖര്‍ദാവി ആമിനയെ വ്യക്തിപരമായി അധിക്ഷേപിയ്ക്കുകയും അവരുടെ നടപടി അനിസ്ലാമികവും മതനിന്ദാപരവുമാണെന്ന് വിധി കല്പ്പിയ്ക്കുകയും ചെയ്തു.



പദ് മനാഭന്‍ തിക്കോടി

കാളിപ്പെണ്ണിന്റെ ചിന്തകള്‍ (1)

നീലീം പറയണ് ചീതേം പറയണ്
എന്നെ കാണാനിപ്പം മൊഞ്ചുണ്ടെന്ന്
കണ്ണിൽ മഷിയിട്ട് നോക്കി ചിരിച്ചപ്പം 
കണ്ണാടീം ചൊല്ലുന്നു മൊഞ്ചുണ്ടെന്ന്.
---------------------

പദ് മനാഭന്‍ തിക്കോടി